Business
വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാഷിംഗ്ടണിൽ നിശ്ചയിച്ചിരുന്ന മുഖ്യ ചർച്ചാപ്രതിനിധികളുടെ യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജയിനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ നികുതി യുഎസ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണു യോഗം മാറ്റിവച്ചതെന്നാണ് കരുതുന്നത്.
15 ശതമാനം അധിക തീരുവ കൂടി യുഎസ് സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചർച്ചാസംഘം യുഎസ് സന്ദർശിക്കുന്ന കാര്യത്തിൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്താൻ ഇരുപക്ഷത്തിനും സമയം ലഭിച്ചതിനുശേഷം മാത്രം ഇന്ത്യൻ ചീഫ് നെഗോഷ്യേറ്ററുടെയും സംഘത്തിന്റെ സന്ദർശനം മതിയെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇരുപക്ഷത്തിനും സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് ചർച്ച മാറ്റിവയ്ക്കും. ഇന്നു മുതൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കായി ഇന്ത്യൻ സംഘം തയാറെടുത്തിരുന്നത്.
ശനിയാഴ്ച, എല്ലാ രാജ്യങ്ങളുടെയും തീരുവ ഒരു ദിവസം മുന്‍പ് പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാന്പത്തിക അജണ്ടയ്ക്ക് വലിയ തിരിച്ചടിയായി, ലോകരാജ്യങ്ങൾക്കു മേൽ ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നും 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് വ്യാപകമായ തീരുവകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും യുഎസ് സുപ്രീംകോടതി വിധിച്ചു.
2025 ഓഗസ്റ്റിൽ ഇന്ത്യക്ക് മേൽ 25 ശതമാനം പകരം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട്, ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇത് ഇന്ത്യയുടെ മൊത്തം തീരുവകൾ 50 ശതമാനമാക്കി. ഈ മാസം ആദ്യം ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ഒരു ധാരണയിലെത്തി. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വാഷിംഗ്ടണ്‍ 18 ശതമാനമായി കുറയ്ക്കും. ഇപ്പോൾ, ശിക്ഷാപരമായ 25 ശതമാനം നീക്കം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 25 ശതമാനം നിലവിലുണ്ട്.
സുപ്രീം കോടതി വിധിക്കു പിന്നാലെ ട്രംപ് വ്യാപാര തീരുവകൾ വീണ്ടും 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു. ഈ തീരുവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, നിലവിലുള്ള മോസ്റ്റ് ഫേവേഡ് നേഷൻ (എംഎഫ്എൻ) അല്ലെങ്കിൽ യുഎസിലെ ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരിക്കും. ഉദാഹരണത്തിന്, ഒരു ഉത്പന്നത്തിന് 5 ശതമാനം എംഎഫ്എൻ തീരുവ ഉണ്ടെങ്കിൽ, 15 ശതമാനം അധിക തീരുവ കൂടി ചേർത്ത് 20 ശതമാനമായി മാറും. നേരത്തേ, ഇത് അഞ്ചു ശതമാനത്തോടൊപ്പം 25 ശതമാനം അധിക നികുതി കൂടി ചേർന്ന് 30 ശതമാനമായിരുന്നു.
150 ദിവസത്തെ കാലയളവിനുശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ യുഎസ് താരിഫ് എന്തായിരിക്കുമെന്ന് വ്യക്തതയില്ല.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നിലവിലുള്ള ധാരണപത്രം ഒരു നിയമപരമായ രേഖയാക്കി മാറ്റേണ്ടതുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള നിയമരേഖ അന്തിമമാക്കുന്നതിന്, ഇന്ത്യൻ സംഘം ഇന്നു മുതൽ 26 വരെ വാഷിംഗ്ടണിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
കരാർ മാർച്ചിൽ ഒപ്പുവയ്ക്കാനും ഏപ്രിലിൽ നടപ്പിലാക്കാനും സാധ്യതയുണ്ടെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ 24.01.2026 തീയതിയിൽ പ്രസിദ്ധീകരിച്ച ഈ മാസത്തെ റിവൈസ്ഡ് ഇന്റർവ്യൂ പ്രോഗ്രാം പ്രകാരം 13ന് പിഎസ്സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയും പിന്നീട് അറിയിക്കും.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പാക്കിയ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ചട്ടങ്ങൾ എന്നിവ പ്രകാരം നിലവിലെ രീതിയിൽ എസ്ഐആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ എസ്ഐആർ നടപ്പാക്കിയതിനെ പിന്നാലെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്.
Kerala
തിരുവനന്തപുരം: കേരളത്തിനു വൻ വികസന കുതിപ്പു നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ട വികസന ഉദ്ഘാടനം അനിശ്ചിതമായി വൈകുന്നു. കഴിഞ്ഞ നവംബറിൽ നടത്തേണ്ട ഉദ്ഘാടനം വീണ്ടും നീളുകയാണ്. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനും സംസ്ഥാന സർക്കാരിനു ഗുണം കിട്ടാനും ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
2015ൽ അദാനി കന്പനി കരാർ എടുത്തുതുടങ്ങിയ തുറമുഖ പദ്ധതി 2024ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും 2025 മേയിൽ ആയിരുന്നു ഉദ്ഘാടനം. മൂന്നു ഘട്ടമായുള്ള പദ്ധതിയുടെ രണ്ടാം ഭാഗം 2025 നവംബറിൽ ഉദ്ഘാടനം നടത്തുമെന്ന് ആദ്യമേ അറിയിച്ചെങ്കിലും പലതവണ മാറ്റിവച്ചു. പുതുവർഷം ജനുവരിയിൽത്തന്നെ ഉദ്ഘാടനം നടത്തുമെന്നു കരുതിയിരുന്നെങ്കിലും അതും ഇപ്പോൾ നീളുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിതലത്തിൽ തീരുമാനത്തിനു കാത്തിരിക്കുകയാണ് കന്പനി അധികൃതർ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുന്‍പേ ഇനി ഉദ്ഘാടനത്തിനു സാധ്യതയുള്ളൂ.
2028ൽ പൂർത്തിയാക്കേണ്ട രണ്ടാംഘട്ടത്തിൽ കേന്ദ്ര മാരിടൈം ബോർഡ് നിർദേശിച്ച മാറ്റങ്ങളെല്ലാം നടപ്പാക്കേണ്ടതുണ്ട്. തുറമുഖത്തിന്റെ മൊത്തം ശേഷിയും ആഴവും കൂട്ടുക, ചരക്ക് വിനിമയശേഷി 6.2 ദശലക്ഷം ടിഇയുവായി വർധിപ്പിക്കുക, വിമാന, റോഡ്, ട്രെയിൻ മാർഗങ്ങളിലുള്ള ബന്ധം വികസിപ്പിക്കുക എന്നിവയാണു പൊതുവായി രണ്ടാംഘട്ടത്തിൽ വേണ്ടത്. കപ്പൽ ബർത്തിന്റെ ശേഷി 1200 മീറ്റർ വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ടെയ്നർ യാർഡ് നിർമിക്കുക, ആഴക്കടൽ ചാനലിന്റെ ദൃഢത ശക്തമാക്കുക എന്നിവയും ലക്ഷ്യമാണ്.
രണ്ടാം ഘട്ടം തുക ഇരട്ടിയാക്കി അദാനി
അതേസമയം, ഉദ്ഘാടനം ഔപചാരിക കാര്യമാണെന്നും തങ്ങൾ ഒക്ടോബറിൽത്തന്നെ രണ്ടാംഘട്ട പണി തുടങ്ങിയെന്നുമാണ് തുറമുഖ കന്പനി അധികൃതർ പറയുന്നത്. ബ്രേക്ക് വാട്ടർ, ബർത്ത് വിപുലീകരണം തുടങ്ങിയവ 20 ശതമാനം നടത്തിയെന്നാണ് കന്പനി പറയുന്നത്. 9,700 കോടിയുടെ പണികളാണു മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നതെങ്കിലും തങ്ങൾ 20,000 കോടിയെങ്കിലും ഇതിനായി നിക്ഷേപിക്കുന്നുണ്ടെന്ന് കന്പനി പറയുന്നു.
കണ്ടെയ്നർ കൈമാറ്റം മാത്രമല്ല, യാത്രക്കാരുടെ ക്രൂസ് ടെർമിനൽ വിപുലീകരണം, ബങ്കറിംഗ് എന്നറിയപ്പെടുന്ന മറ്റു കപ്പലുകൾക്കുള്ള ഇന്ധനം നിറയ്ക്കൽ, ലിക്വിഡ് ബർത്ത് എന്നറിയപ്പെടുന്ന ദ്രാവക കാർഗോ ക്രൂഡോയിൽ, പ്രകൃതിവാതക കപ്പലുകളുടെ കൈമാറ്റം എന്നിവയും അദാനി ലക്ഷ്യമിടുന്നുണ്ട്.
അദാനി പോർട്ട് എന്നത് വിഴിഞ്ഞം എന്ന മേൽവിലാസമായി മാറ്റണമെന്ന് കന്പനി കരുതുന്നു. മൂന്നാംഘട്ടത്തിൽ ലോകത്തെതന്നെ ഏറ്റവും മികച്ച ആഴക്കടൽ തുറമുഖമാക്കി മാറ്റാനും അവർ ആലോചിക്കുന്നുണ്ട്. ജലഗതാഗത, റോഡ് സൗകര്യങ്ങൾ 2028ഓടെ ലോകനിലവാലത്തിലെത്തുമെന്നും കന്പനി കരുതുന്നു. ഇപ്പോൾത്തന്നെ നിരവധി ഹൈവേ പദ്ധതികൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അടുത്തഘട്ടത്തോടെ പോർട്ടിനെ നിയന്ത്രിക്കുന്ന വിസിൽ എന്ന കേരള ഗവണ്മെന്റിന്റെ നിയന്ത്രണ സംവിധാനത്തെക്കാൾ കേന്ദ്ര മാരിടൈം ബോർഡിന്റെ ഭാഗമായി വിഴിഞ്ഞം മാറേണ്ടി വരും. കേന്ദ്ര ബോർഡിന്റെ ഭാഗമായുള്ള ഇനിയുള്ള പണികളിൽ കേരള ഗവണ്മെന്റിനു ചെലവോ മറ്റു നിക്ഷേപങ്ങളോ ഇല്ല.
ഇത്തരം തുറമുഖങ്ങൾ സംബന്ധിച്ച് കേന്ദ്രവുമായി ചർച്ച നടത്തി പുതിയനയവും നിയമനിർമാണവും കൊണ്ടുവന്നാലേ വിസിൽ പോലുള്ള നിയന്ത്രണ സംവിധാനങ്ങൾക്കു പ്രസക്തിയുള്ളൂ. ഇപ്പോൾത്തന്നെ വിസിലിനു തുറമുഖത്ത് നിരീക്ഷണ അധികാരം മാത്രമേയുള്ളൂ.
അദാനി കന്പനിയുടെ നേതൃത്വത്തിൽ തുറമുഖ വികസന പദ്ധതികൾ മുടക്കം കൂടാതെ നടക്കുന്നെങ്കിലും രണ്ടാംഘട്ട ഉദ്ഘാടനം വൈകുന്നതു കേന്ദ്രത്തിന്റെ ഈ മേഖലയിലെ പദ്ധതികളെ വൈകിപ്പിക്കാനിടയുണ്ട്.
രാജ്യത്തിന്റെ നാവിക മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമായാണ് പ്രതിരോധ, നാവിക മന്ത്രാലയങ്ങൾ വിഴിഞ്ഞത്തെ കാണുന്നത്. കേന്ദ്രമാരി ടൈം ബോർഡിന്റെ നിലപാട് മാറിയാൽ അതു പദ്ധതിയുടെ മൂന്നാംഘട്ടത്തെ ബാധിക്കുമെന്ന ആശങ്ക ഗൗരവതരംതന്നെയെന്ന് ഈ രംഗത്ത് വിദഗ്ധരും വിലയിരുത്തുന്നു.
National
ചെന്നൈ: വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ റിലീസ് മാറ്റി.വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യില്ലെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ ഒമ്പതിനാണ് മദ്രാസ് ഹൈക്കോടതി വിധി പറയുന്നത്. ചിത്രം റിലീസാവാനിരുന്നതും അതേ ദിവസമാണ്. അതിനാലാണ് റിലീസ് തീയതി മാറ്റിയത്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പതിനു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് പത്തിലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു.
National
ന്യൂഡൽഹി: മാർച്ച് മൂന്നിന് സിബിഎസ്ഇ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ ഷെഡ്യൂൾ ബോർഡ് പുറത്തിറക്കിയെന്നും ഇതു സംബന്ധിച്ച അറിയിപ്പ് സ്കൂളുകൾക്ക് നൽകിയെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് പറഞ്ഞു.
പത്താം ക്ലാസിലെ ടിബറ്റൻ, ജർമ്മൻ, നാഷണൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, തംഗ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കാഷ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ പരീക്ഷ മാർച്ച് 11 ന് നടക്കും.
പന്ത്രണ്ടാം ക്ലാസ് നിയമ പഠന പരീക്ഷ ഏപ്രിൽ 10 ന് നടത്തും. മറ്റെല്ലാ പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിച്ചെന്നും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
Kerala
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
സമഗ്ര സംഭാവന അടക്കം വിവിധ മേഖലകളിലുള്ള അവാർഡുകളാണ് പ്രഖ്യാപിക്കാനിരുന്നത്. അവാർഡ് ജേതാക്കളായ മലയാളി എഴുത്തുകാരുടെ പേരുകളും പുറത്തുവിടുമെന്ന വിവരവും ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് അൽപ്പസമയം മുമ്പാണ് നീട്ടിയത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
അവസാന നിമിഷം സാംസ്കാരിക മന്ത്രാലയം ഇടപെട്ടാണ് പ്രഖ്യാപനം തടഞ്ഞതെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം കെ.പി. രാമനുണ്ണി പറഞ്ഞു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരമൊരു നടപടി. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്ത് 10-ാം (ഓണക്കൂർ) വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി. യുഡിഎഫ് സ്ഥാനാർഥി സി.എസ്.ബാബുവിന്റെ (59) മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ചൊവ്വാഴ്ച പുലർച്ചെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറവം മര്‍ച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സി.എസ്.ബാബു. തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡിലെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
മലപ്പുറം: യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥി വെട്ടത്ത് ഹസീന (52) മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഞായറാഴ്ച പ്രചാരണത്തിനുശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം സംസ്കരിച്ചു. പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകയായിരുന്നു.
National
മുംബൈ: അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സ്മൃതിയുടെയും സംഗീത സംവിധായകന് പലാശ് മുഛലിന്റെയും വിവാഹം ഞായറാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
സംഗ്ലിയിലെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഞായറാഴ്ച രാവിലെ സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നിരീക്ഷണത്തിലാണെന്നും അച്ഛന് സുഖമായതിനുശേഷമെ വിവാഹം നടത്തൂവെന്നും സ്മൃതി മന്ദാന പറഞ്ഞു. കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പലാശ് മുഛൽ പുറത്തുവിട്ടിരുന്നു.
ഇന്ത്യന്‍ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍വെച്ചാണ് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടു മുതല്‍ 12 വരെയുള്ള പിഎസ്സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പരീക്ഷാമാറ്റം.
മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ്സി അറിയിച്ചു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടുഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഡിസംബര്‍ ഒൻപതിനാണ് വോട്ടെടുപ്പ്.
തൃശൂര്‍ മുതല്‍ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഡിസംബര്‍ 11ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്.
National
തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.
യോഗത്തിന് മുന്‍പ് ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ച് നല്‍കാനുള്ള ആലോചന നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്. അതേസമയം മുതിര്‍ന്ന നേതാക്കളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നാണ് കെപിസിസിയുടെ വിശദീകരണം.
പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയോഗിക്കാത്തതില്‍ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു. തൃപ്തികരമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത എട്ട് പ്രസിഡന്റുമാരെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.